Top Stories
ലോക്ക്ഡൗൺ ഭാഗീകമായി മെയ് 15 വരെ തുടരണമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം : രാജ്യത്ത് ഭാഗികമായി ലോക്ക്ഡൗൺ മെയ് 15 വരെ തുടരണമെന്ന് മുഖ്യമന്ത്രി. പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടി ഇക്കാര്യം ആവശ്യപ്പെട്ടന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ നിർദ്ദേശ പ്രകാരം ലോക്ക്ഡൗൺ ഇളവുകൾ നൽകിയിരുന്നു. ലോക്ക് ഡൗൺ പിൻവലിക്കുന്നതിൽ ശ്രദ്ധാപൂർവമായ തീരുമാനം കൈക്കൊള്ളണം. സംസ്ഥാനങ്ങളുടെ സവിശേഷതകൂടി പരിഗണിക്കുന്ന ദേശീയനയമാണ് ഇക്കാര്യത്തിൽ ആവശ്യമെന്നും മുഖ്യമന്ത്രി കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.
കോവിഡ് 19 കേസുകൾ പുതിയതായി റിപ്പോർട്ട് ചെയ്യാത്ത ജില്ലകളിൽ ആൾക്കൂട്ടങ്ങൾ, പൊതുഗതാഗതം എന്നിവ നിയന്ത്രിച്ചും നിലനിർത്തിയും ശാരീരിക അകലം പാലിച്ചും ലോക്ക്ഡൗൺ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കാം, അന്തർജില്ല സംസ്ഥാന യാത്രകൾ മെയ് 15 വരെ നിയന്ത്രിക്കണമെന്നും കേരളം ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് പിപിഇ കിറ്റുകളുടെ ആവശ്യകത വർധിക്കുകയാണ്. ഇത് സമാഹരിക്കേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാർ ഏറ്റെടുക്കണമെന്നും കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളിൽ പ്രതിസന്ധി അനുഭവിക്കുന്നവർക്ക് തിരികെ വരണം. സ്വന്തമായി വിമാന യാത്രാക്കൂലി വഹിക്കാൻ
ബുദ്ധിമുട്ടുള്ളവരുടേത് കേന്ദ്രം വഹിക്കണമെന്നും അഭ്യർത്ഥിച്ചു. തൊഴിൽ നഷ്ടപ്പെട്ടവർക്ക് സാമ്പത്തിക പിന്തുണ വേണം. കേന്ദ്രം പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുമായുള്ള മുഖ്യമന്ത്രിമാരുടെ വീഡിയോ കോൺഫറൻസ് യോഗത്തിൽ ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് സംസാരിക്കുന്നതെന്ന് ആഭ്യന്തരമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. കേരളം ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ നേരത്തെ അറിയിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. തുടർന്നാണ് കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിനെ ധരിപ്പിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ആകെ ഇന്ന് 13 പേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയത്ത് ആറുപേർക്കും ഇടുക്കിയിൽ നാലുപേർക്കും പാലക്കാട്, മലപ്പുറം, കണ്ണൂർ എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്.