24 മണിക്കൂറിനിടയിൽ രാജ്യത്ത് 6,535 കോവിഡ് കേസുകൾ
ന്യൂഡൽഹി : 24 മണിക്കൂറിനിടയിൽ രാജ്യത്ത് പുതുതായി 6,535 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,45,380 ആയി. ഇവരിൽ 80,722 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. 24 മണിക്കൂറിനിടെ 146 മരണവും റിപ്പോർട്ട് ചെയ്തു. 4167 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
കൊറോണ വൈറസ് വ്യാപനം രാജ്യത്ത് ആശങ്കാജനകമായി ഉയരുകയാണ്. തുടർച്ചയായ അഞ്ചാം ദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 6000 കടക്കുന്നത്. മഹാരാഷ്ട്രിലും തമിഴ്നാട്ടിലും ഡൽഹിയിലുമാണ് രോഗവ്യാപനം ഏറ്റവും ശക്തം. രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തിന് ശേഷം 100 ദിവസങ്ങൾ കഴിഞ്ഞാണ് പോസിറ്റീവ് കേസുകൾ 68,000 എത്തുന്നത്. എന്നാൽ കഴിഞ്ഞ15 ദിവസങ്ങൾ കൊണ്ട് മാത്രം രാജ്യത്ത് 70,000 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.
രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് ബാധിതരുള്ള മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു. കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈയിലാണ്. 24 മണിക്കൂറിനുള്ളിൽ 2436 കേസുകളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യ്തത്. ആകെ പോസിറ്റീവ് കേസുകൾ 52667 ആയി. ഇന്നലെ മാത്രം 60 പേർ മഹാരാഷ്ട്രയിൽ കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 1695 ആയി. 15786 പേരാണ് സംസ്ഥാനത്ത് കോവിഡ് മുക്തരായത്.
മഹാരാഷ്ട്ര കഴിഞ്ഞാൽ ഏറ്റവും കൂടുതൽ രോഗികളുള്ള തമിഴ്നാട്ടിലും രോഗവ്യാപനം തുടരുകയാണ്. സംസ്ഥാനത്ത് 17082 പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 24 മണിയ്ക്കൂറിനുള്ളിൽ 805 പേർക്കാണ് കോവിഡ് പോസിറ്റീവ് ആയത്. 118 പേർ തമിഴ്നാട്ടിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 7 മരണമാണ് റിപ്പോർട്ട് ചെയ്യ്തത്. 8731 പേർ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായി.
കോവിഡ് വ്യാപനത്തിൽ മൂന്നാം സ്ഥാനത്തുള്ള ഗുജറാത്തിലും പോസിറ്റീവ് കേസുകളിൽ വർദ്ധനവ് ഉണ്ടായിക്കൊണ്ടിരിയ്ക്കയാണ്. 404 പേർക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 14460 ആയി. 30 പേർ ഇന്നലെ മാത്രം കോവിഡ് ബാധിച്ചു മരിച്ചു. ആകെ മരണം 888 ആയി. 6636 പേർക്കാണ് ഇതുവരെ രോഗമുക്തി ഉണ്ടായത്.
കോവിഡ് വ്യാപനത്തിൽ രാജ്യത്ത് നാലാം സ്ഥാനത്തുള്ള ഡൽഹിയിൽ 24 മണിയ്ക്കൂറിനിടെ 635 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ആകെ കോവിഡ് ബാധിതർ 14053 ആയി. ആകെ 276 പേർ ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ മാത്രം 15 പേരാണ് മരിച്ചത്. 6771 പേർ ഡൽഹിയിൽ കോവിഡ് മുക്തരായി.