സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 67 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പാലക്കാട് 29 പേർക്കും കണ്ണൂർ എട്ട് പേർക്കും കോട്ടയത്ത് ആറ് പേർക്കും മലപ്പുറം, എറണാകുളം അഞ്ച് വീതവും തൃശൂർ, കൊല്ലം നാല് പേർക്കും കാസർകോട്, ആലപ്പുഴ എന്നിവിടങ്ങിൽ മൂന്ന് പേർക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് പോസ്റ്റീവായവരിൽ 27 പേർ വിദേശരാജ്യങ്ങളിൽ നിന്നും 33 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. തമിഴ്നാട്ടിൽ നിന്നെത്തിയ ഒമ്പത് പേർക്കും മഹാരാഷ്ട്രയിൽ നിന്നെത്തിയ 15 പേർക്കും ഗുജറാത്ത് (അഞ്ച്), കർണാടക (രണ്ട്), പോണ്ടിച്ചേരി, ഡൽഹി എന്നിവിടങ്ങളിൽ നിന്നെത്തിയ ഒരോരുത്തർക്കും രോഗം സ്ഥീരീകരിച്ചു. സമ്പർക്കത്തിലൂടെ ഏഴ് പേർക്കും കോവിഡ് പിടിപെട്ടു.
നിരീക്ഷണത്തിലുള്ളവരുടെ എണ്ണം സംസ്ഥാനത്ത് വീണ്ടും ഒരു ലക്ഷം കടന്നു. 104336 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. 103528 പേർ വീടുകളിലും 808 പേർ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 186 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 56704 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇതിൽ 54836 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പത്ത് പേർ ഇന്ന് സംസ്ഥാനത്ത് കോവിഡ് മുക്തരായി. മലപ്പുറത്ത് മൂന്ന് പേരും പാലക്കാട്, കാസർകോട് രണ്ട് പേർ വീതവും ആലപ്പുഴ, എറണാകുളം, കോട്ടയം എന്നിവിടങ്ങളിൽ ഓരോരുത്തരുടെ പരിശോധന ഫലവുമാണ് തിങ്കളാഴ്ച നെഗറ്റീവായത്. ഇതുവരെ 963 പേർക്കാണ് സംസ്ഥനത്ത് രോഗം സ്ഥിരീകരിച്ചത്. 415 പേർ നിലവിൽ ചികിത്സയിൽ തുടരുകയാണ്. ആറ് പേർ മരിച്ചു.
ഇതുവരെ സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി മുൻഗണന വിഭാഗത്തിൽപ്പെട്ട 8599 സാമ്പിളുകൾ ശേഖരിച്ചു. അതിൽ 8174 എണ്ണം നെഗറ്റീവായി. ഇന്ന് പുതുതായി ഒമ്പത് പ്രദേശങ്ങളെ കൂടി ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു. കണ്ണൂരിൽ രണ്ടും കാസർകോട് മൂന്നും പാലക്കാട്, ഇടുക്കി, കോട്ടയം എന്നിവിടങ്ങളിൽ ഓരോ പ്രദേശങ്ങളെയുമാണ് പുതുതായി ഹോട്ട്സ്പോട്ടായി തിരിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 68 ആയി.
സംസ്ഥാനത്ത് കോവിഡ് പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ് 19 ലബോറട്ടറികളിൽ ആരോഗ്യവകുപ്പ് എൻഎച്ച്എം മുഖാന്തരം 150 താത്കാലിക തസ്തികകൾ സൃഷ്ടിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. 19 റിസർച്ച് ഓഫീസർ, 65 ലാബ് ടെക്നീഷ്യൻ, 29 ലാബ് അസിസ്റ്റന്റ്, 17 ഡാറ്റ എൻട്രി ഓപ്പറേറ്റർ, 20 ക്ലീനിങ് സ്റ്റാഫ് എന്ന തരത്തിലാണ് പുതിയ തസ്തികകൾ.