പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
പത്തനംതിട്ട : തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്ഐ നേതാവ് നാസർ എന്നിവരാണ് പ്രധാന പ്രതികൾ. സിപിഎം മുൻ വനിതാ നേതാവാണ് പരാതിക്കാരി. കാറിൽ വിളിച്ചുകയറ്റി ശീതളപാനീയത്തിൽ ലഹരിമരുന്ന് ചേർത്ത് നൽകി മയക്കി പീഡിപ്പിച്ചുവെന്നാണ് പരാതി.
നഗ്നചിത്രം പ്രചരിപ്പിച്ചതിന് ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം ആര് മനു, തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും ഉള്‍പ്പെടെ 10 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സിപിഎം മുന്‍ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. തിരുവല്ല പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. പീഡനം, നഗ്നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍ എന്നീ വകുപ്പുകളാണ് സജിക്കും, നാസറിനുമെതിരേ ചുമത്തിയിരിക്കുന്നത്
2021 മെയ് മാസത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്കി ലൈംഗികമായി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു. തുടര്‍ന്നാണ് വീട്ടമ്മ പരാതി നല്‍കിയത്.
സിപിഎം നേതാക്കള്‍ക്കെതിരേ തുടക്കത്തില്‍ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്. പത്തനംതിട്ട എസ്പിക്ക് നല്കിയ പരാതി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയ ശേഷമാണ് നടപടിയുണ്ടായത്. എന്നാൽ വനിതാ നേതാവിന്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ല പോലീസ് വ്യക്തമാക്കി.