Top Stories
നിർഭയ കേസിൽ പ്രതികളുടെ തിരുത്തൽ ഹർജി സുപ്രീം കോടതി തള്ളി
ന്യൂഡൽഹി : നിർഭയ കേസിൽ പ്രതികളുടെ തിരുത്തൽ ഹർജികൾ സുപ്രീം കോടതി തള്ളി. വിനയ് ശർമ്മ, മുകേഷ് സിംഗ് എന്നിവർ നൽകിയ തിരുത്തൽ ഹർജികളാണ് ജസ്റ്റിസ് എൻ വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തള്ളിയത്. ജസ്റ്റിസുമാരായ അരുൺ മിശ്ര, ആർ എഫ് നരിമാൻ, ആർ ഭാനുമതി, അശോക് ഭൂഷൺ എന്നിവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
ജനുവരി 22-ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനിരിക്കയാണ് പ്രതികൾ തിരുത്തൽ ഹർജി നൽകിയത്. ദില്ലി പട്യാല ഹൗസ് കോടതി മരണ വാറണ്ട് പുറപ്പെടുവിച്ച് രണ്ട് ദിവസം കഴിഞ്ഞ് ജനുവരി ഏഴിനാണ് വിനയ് കുമാർ ശർമ്മ തിരുത്തൽ ഹർജി ഫയൽ ചെയ്തത്. ഇതിന് പിന്നാലെ മുകേഷും തിരുത്തൽ ഹർജി ഫയൽ ചെയ്തു. തിരുത്തൽ ഹര്‍ജിയും തള്ളിയതോടെ ഇനി രാഷ്ട്രപതിക്ക് ദയാഹര്‍ജി നൽകുക മാത്രമാണ് പ്രതികൾക്ക് മുമ്പിലുള്ള അവസാനത്തെ വഴി.
2012 ഡിസംബര്‍ 16നാണ് 23 വയസ്സുള്ള പാരാമെഡിക്കൽ വിദ്യാർത്ഥിനി ദില്ലിയിൽ ബസ്സിൽ വച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കപ്പെട്ടത്. പീഡനശേഷം നഗ്നയാക്കിയ യുവതിയെയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെയും ആക്രമികൾ വഴിയിൽ തള്ളി. പീഡനത്തിൽ ആന്തരികാവയവങ്ങൾക്ക് ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് ഡിസംബർ 29ന് പെൺകുട്ടിയുടെ മരണം സംഭവിച്ചു.