News
-
പിഡബ്ല്യുഡി റസ്റ്റ്ഹൗസുകള്‍ ഇനിമുതൽ പീപ്പിള്‍സ് റസ്റ്റ്ഹൗസ്
തിരുവനന്തപുരം : പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്.നിയമസഭയിലെ ചോദ്യോത്തരവേളയിൽ നൽകിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇതിന്‍റെ ഭാഗമായി മുറികള്‍ പൊതുജനങ്ങള്‍ക്കും ബുക്ക് ചെയ്യാനാകുന്ന തരത്തില്‍ ഓണ്‍ലൈന്‍ ബുക്കിംഗ് സൗകര്യം നവംബര്‍ ഒന്നിന് നിലവില്‍ വരും. റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ ഇനി സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനാകും. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം തയ്യാറാക്കുകയെന്നും മന്ത്രി നിയമസഭയിൽ അറിയിച്ചു. റസ്റ്റ് ഹൗസ് കൂടുതല്‍ ജനസൗഹൃദമാക്കി പീപ്പിള്‍സ് റസ്റ്റ് ഹൗസുകളാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കമഡേഷന്‍ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികള്‍ ഉണ്ട്. പലതും ഏറ്റവും പ്രാധാന്യമുള്ള സ്ഥലത്തുമാണ്. റസ്റ്റ് ഹൗസുകളെ നവീകരിക്കാനുള്ള പദ്ധതിയും തയ്യാറാക്കി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 30 റസ്റ്റ് ഹൗസുകളെ നവീകരിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കെടിഡിസി മാനേജിംഗ് ഡയറക്ടറെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ടന്നും മന്ത്രി അറിയിച്ചു. റസ്റ്റ് ഹൗസുകളുടെ ഭാഗമായി ഭക്ഷണശാലകള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചിട്ടുണ്ട്. ശുചിത്വം ഉറപ്പു വരുത്തും. ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ ടോയ് ലറ്റ് ഉള്‍പ്പെടെയുളള കംഫര്‍ട്ട് സ്റ്റേഷന്‍ നിര്‍മ്മിക്കാനും തീരുമാനിച്ചിട്ടുണ്ട്. നല്ല ഫ്രണ്ട് ഓഫീസ് ഉള്‍പ്പെടെയുള്ള സംവിധാനം ഏര്‍പ്പെടുത്തി ജനകീയമാക്കും. സിസിടിവി സംവിധാനം ഏര്‍പ്പെടുത്തുകയും കേന്ദ്രീകൃത സംവിധാനത്തിലൂടെ നിരീക്ഷിക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തുമെന്നും മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു.
Read More » -
കൊക്കയാർ ദുരന്തം: ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി
ഇടുക്കി : കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഒഴുക്കില്‍പെട്ട് കാണാതായ കൊക്കയാര്‍ സ്വദേശിനി ആന്‍സിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. എരുമേലി ചെമ്പത്തുങ്കല്‍ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇപ്പോള്‍ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് കൈമാറും.
Read More » -
തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ; ഉന്നതർ പലരും ഒളിക്യാമറയിൽ പെട്ടു
കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ മോൻസന്റെ വീട്ടിലെ തിരുമ്മല്‍ കേന്ദ്രത്തില്‍ ഒളികാമറ വച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായി മൊഴി. മോന്‍സനെതിരെ പീഡന പരാതി നല്‍കിയ യുവതിയാണ് ക്രൈംബ്രാഞ്ചിന് മൊഴി നല്‍കിയത്. ഉന്നതര്‍ പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് മോന്‍സനെതിരെ മൗനം പാലിക്കുന്നതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. മോന്‍സന്‍ മാവുങ്കലിന്റെ കൊച്ചിയിലെ വീട്ടിലാണ് ചികിത്സാകേന്ദ്രമുണ്ടായിരുന്നത്. സൗന്ദര്യ വര്‍ധക ചികിത്സയും മസാജിങ്ങുമാണ് ഇവിടെ നടന്നിരുന്നത്. ഈ ചികിത്സാ കേന്ദ്രത്തിനുള്ളില്‍ ഒളിക്യാമറ ഘടിപ്പിച്ചിരുന്നതായാണ് പെണ്‍കുട്ടി പറയുന്നത്. മോന്‍സന്റെ ചികിത്സതേടി എത്തിയവര്‍ പലരും ക്യാമറയില്‍ പെട്ടിട്ടുണ്ട്. ഇതില്‍ ഉന്നതരും ഉണ്ടെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. മോന്‍സന്‍ കോടികള്‍ തിരിച്ചു നല്‍കാന്‍ ഉള്ള പലരും ബ്ലാക്ക് മെയിലിങ് ഭയന്നാണ് പരാതിനല്‍കാത്തത്. പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ വെളിപ്പെടുത്തൽ സംബന്ധിച്ച് വരും ദിവസങ്ങളിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് ക്രൈം ബ്രാഞ്ച് വൃത്തങ്ങൾ അറിയിക്കുന്നത്. പതിനേഴ് വയസുമുതൽ തന്നെ മോൻസൺ പീഡിപ്പിച്ചിരുന്നെന്നാണ് പെൺകുട്ടിയുടെ മൊഴി. മോൻസൺ അറസ്റ്റിലാകുന്നതുവരെ മൂന്നുവർഷത്തോളം പീഡനം തുടർന്നിരുന്നുവെന്നും പെൺകുട്ടിയുടെ മൊഴിയിലുണ്ട്. വിശദമായ അന്വേഷണമാണ് സംഭവത്തിൽ നടക്കുന്നത്. പെൺകുട്ടി മോൻസന്റെ വീട്ടിൽ താമസിച്ചിരുന്നുവെന്നതിന്റെ കൃത്യമായ തെളിവുകൾ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്.
Read More » -
സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ബാങ്ക് പണിമുടക്ക്. സമരം ചെയ്യുന്ന കാത്തലിക് സിറിയന്‍ ബാങ്ക് ജീവനക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്. സഹകരണ, ഗ്രാമീണ ബാങ്ക് ജീവനക്കാരടക്കം സമരത്തില്‍ പങ്കുചേരും. റിസര്‍വ് ബാങ്ക് നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തുക, താത്ക്കാലിക നിയമനം നിര്‍ത്തലാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സിഎസ്‍ബി ബാങ്ക് ജീവനക്കാര്‍ സമരം നടത്തുന്നത്. മാനേജ്മെന്റ് നടപടികളില്‍ പ്രതിഷേധിച്ച് മാസങ്ങളായി തുടരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചാണ് സംയുക്ത സമര സമിതിയുടെ സംസ്ഥാന വ്യാപക പണിമുടക്ക്. ഇതോടെ ഇന്ന് പണിമുടക്കും നാളെ നാലാം ശനിയാഴ്ചയും തുടര്‍ന്നു ഞായറാഴ്ചയും വരുന്നതോടെ മൂന്നു ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും.
Read More » -
കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു
ന്യൂഡല്‍ഹി : കെപിസിസി ഭാരവാഹി പട്ടിക പ്രസിദ്ധീകരിച്ചു. നാല് വൈസ് പ്രസിഡന്റുമാര്‍. 23 ജനറല്‍ സെക്രട്ടറിമാര്‍. 28 നിര്‍വാഹക സമിതി അംഗങ്ങൾ എന്നിവരടങ്ങിയ 56 അംഗ പട്ടികയാണ് പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ എഐസിസിയാണ് പ്രഖ്യാപനം നടത്തിയത്. എന്‍ ശക്തന്‍, വി ടി ബല്‍റാം, വി ജെ പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവരെ വൈസ് പ്രസിഡന്റുമാരായി തെരഞ്ഞെടുത്തു. അഡ്വ. പ്രതാപചന്ദ്രനാണ് ട്രഷറര്‍. ജനറല്‍ സെക്രട്ടറിമാരില്‍ മൂന്ന് വനിതകളെ ഉള്‍പ്പെടുത്തി. ദീപ്തി മേരി വര്‍ഗീസ്, അലിപ്പട്ട ജമീല, കെ എ തുളസി എന്നിവരെയാണ് ജനറല്‍ സെക്രട്ടറിമാരാക്കിയത്. എ.എ. ഷുക്കൂര്‍, ഡോ. പ്രതാപവര്‍മ തമ്പാന്‍, അഡ്വ. എസ്. അശോകന്‍, മരിയപുരം ശ്രീകുമാര്‍, കെ.കെ. എബ്രഹാം, സോണി സെബാസ്റ്റിയന്‍, അഡ്വ. കെ. ജയന്ത്, അഡ്വ. പി.എം. നിയാസ്, ആര്യാടന്‍ ഷൗക്കത്ത്, സി. ചന്ദ്രന്‍, ടി.യു. രാധാകൃഷ്ണന്‍, അഡ്വ. അബ്ദുല്‍ മുത്തലിബ്, ജോസി സെബാസ്റ്റിയന്‍, പി.എ. സലിം, അഡ്വ. പഴകുളം മധു, എം.ജെ. ജോബ്, കെ.പി. ശ്രീകുമാര്‍, എം.എം. നസീര്‍, ജി.എസ്. ബാബു, ജി. സുബോധന്‍ എന്നിവരാണ് മറ്റ് ജനറല്‍ സെക്രട്ടറിമാര്‍. പത്മജ വേണുഗോപാൽ, ഡോ. സോന പി.ആർ എന്നിവരാണ് നിർവാഹക സമിതിയിൽ ഉള്ള വനിതാ നേതാക്കൾ.വനിതാ ദളിത് പങ്കാളിത്തം പത്ത് ശതമാനം എന്ന നിലയിലാണ് പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്. ഡിസിസി അധ്യക്ഷൻമാരുടെ പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ പാർട്ടി വിട്ട മുൻ എം.എൽ.എ എ.വി ഗോപിനാഥ് കെ.പി.സി.സി ഭാരവാഹി പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
Read More » -
പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍
കൊച്ചി : അങ്കമാലിയില്‍ പിസ്റ്റളുമായി രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍. ഉത്തര്‍പ്രദേശ് സഹാറന്‍പൂര്‍ സ്വദേശികളായ ബുര്‍ഹന്‍ അഹമ്മദ് (21), ഗോവിന്ദ് കുമാര്‍ (27) എന്നിവരെയാണ് അങ്കമാലി പൊലീസ് അറസറ്റ് ചെയ്തത്. കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയുടെ ഹോസ്റ്റല്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തൊഴിലാളിയാണ് ബുര്‍ഹാന്‍.
Read More » -
അനിത പുല്ലയിലിന്‍റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്
കൊച്ചി : മോന്‍സന്‍ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി എടുത്ത് ക്രൈംബ്രാഞ്ച്. മോന്‍സന്റെ പലസാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിയാമായിരുന്നു. മോന്‍സന്‍ വിദേശമലയാളികളടക്കം പൊലീസിലെ വലിയ ഉന്നതരെ പരിചയപ്പെട്ടത് അനിത വഴിയാണെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച മൊഴികളും തെളിവുകളും. മോന്‍സന്‍റെ പല ഇടപാടും അനിത അറിഞ്ഞുകൊണ്ടെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അനിതയുടെ മൊഴിയെടുത്തത്. വിദേശത്തായതിനാൽ വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി പരിശോധിച്ച ശേഷം വേണമെങ്കില്‍ നേരിട്ട് മൊഴി രേഖപ്പെടുത്തും. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സന്‍റെ പുരാവസ്തു തട്ടിപ്പിനെക്കുറിച്ച് സുഹൃത്തായ അനിത പുല്ലയിലിന് എല്ലാമറിയാമായിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ അജി വെളിപ്പെടുത്തിയിരുന്നു. മോന്‍സന്‍റെ മ്യൂസിയം അനിത ഓഫീസ് ആയി ഉപയോഗിച്ചതായും വിദേശമലയാളികളായ ഉന്നതരെ മോന്‍സന് പരിചയപ്പെടുത്തിയത് അനിതയാണെന്നും അജി മൊഴി നല്‍കിയിരുന്നു. 2019 മെയ്മാസം അനിത പ്രവാസിമലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ക്കൊപ്പം മോന്‍സന്‍റെ വീട്ടില്‍ എത്തിയിരുന്നു. ഒരാഴ്ച കലൂരിലെ വീട്ടില്‍ താമസിച്ച അനിതയോട് അന്നത്തെ മാനേജര്‍ തട്ടിപ്പിനെക്കുറിച്ച് എല്ലാം പറഞ്ഞതായാണ് അജി വെളിപ്പെടുത്തുന്നത്. എന്നാല്‍ തട്ടിപ്പിനെക്കുറിച്ച് അറിഞ്ഞിട്ടും അനിത പുല്ലയില്‍ ഇതുവരെ എവിടെയും പരാതി നല്‍കിയിട്ടില്ല. മോന്‍സന്‍റെ തട്ടിപ്പ് മനസ്സിലായിട്ടും അനിത സൗഹൃദം തുടര്‍ന്നിരുന്നു. ഈ കാലയളവിലാണ് അനിത മുന്‍ ഡിജിപിയെ കലൂരിലെ മ്യൂസിയത്തിന്‍റെ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. ഇടുക്കിയിലെ രാജകുമാരി എസ്റ്റേറ്റില്‍ മോന്‍സന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ അനിത സജീവമായിരുന്നു. കൊച്ചിയില്‍ ‘കൊക്കൂണ്‍’ നടത്തിയ സമയത്താണ് അനിത പൊലീസ് ഉദ്യോഗസ്ഥരെ മോന്‍സന് പരിചയപ്പെടുത്തിയതും ഇവരെ മോന്‍സന്റെ വീട്ടിലെത്തിച്ചതും. വിദേശമലയാളികളുമായിട്ടുള്ള ഇവരുടെ പുരാവസ്തു ഇടപാടിനും അനിത പലതരത്തില്‍ സഹായിച്ചതായും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
Read More » -
ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ.മുരളീധരന്‍
കോഴിക്കോട് : ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരന്‍. ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നത് പാര്‍ട്ടിക്ക് കരുത്താകും. ചെറിയാന്‍ പാര്‍ട്ടിയിലേക്ക് വരുന്നത് സന്തോഷമാണന്നും, എന്നാൽ ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് അദ്ദേഹമാണെന്നും മുരളീധരന്‍ പറഞ്ഞു. 2011ല്‍ ഞങ്ങള്‍ പരസ്പരം മത്സരിച്ചിരുന്നെങ്കിലും വ്യക്തിബന്ധം നിലനിര്‍ത്തിയിരുന്നു. എല്ലാ ഓണത്തിനും ന്യൂയറിനും അദ്ദേഹമാണ് തനിക്ക് ആദ്യസന്ദേശമയക്കാറ്. ചുരുക്കം ചിലര്‍ക്കെ താന്‍ മറുപടി അയക്കാറുള്ളു. അതില്‍ ഒന്ന് ചെറിയാന്‍ ഫിലിപ്പ് ആണെന്നും മുരളീധരന്‍ പറഞ്ഞു. തന്റെ പിതാവുമായി നല്ല ബന്ധമായിരുന്നു അദ്ദേഹത്തിന്. അവസാനകാലത്ത് പലരും കൈവിട്ടപ്പോഴും ചെറിയാന്‍ അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ചെറിയാന്‍ കോണ്‍ഗ്രസിലേക്ക് തിരികെ വന്നാല്‍ അത് പാര്‍ട്ടിക്ക് കരുത്താകുമെന്നും മുരളീധരന്‍ പറഞ്ഞു.
Read More » -
മോന്‍സനെതിരേ പോക്സോ കേസ്
കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സണ്‍ മാവുങ്കലിനെതിരേ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് കേസ്. എറണാകുളം നോര്‍ത്ത് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പഠനസഹായം വാഗ്ദാനം ചെയ്ത് 2019ല്‍ കൊച്ചിയിലെ ഫ്ളാറ്റില്‍ വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. പെണ്‍കുട്ടിക്ക് 17 വയസുള്ളപ്പോഴാണ് പീഡനം നടന്നത്. കലൂരിലെ വീട്ടിന് പുറമെ കൊച്ചിയിലെ മറ്റൊരു വീട്ടില്‍ വെച്ചും പീഡനം നടന്നു. മോന്‍സനെതിരെ ഇത്രയും കാലം ഭയം കൊണ്ടാണ് പരാതിപ്പെടാതിരുന്നതെന്നാണ് പെണ്‍കുട്ടിയുടെ അമ്മ നല്‍കിയിരിക്കുന്ന മൊഴി.
Read More » -
ആറ് വയസുകാരനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി
ഇടുക്കി : ഇടുക്കിയിൽ ആറ് വയസുകാരനെ ബന്ധു തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഇടുക്കി ആനച്ചാലിലാണ് സംഭവം. ആമക്കുളം സ്വദേശി റിയാസിന്റെ മകന്‍ അല്‍ത്താഫാണ് കൊല്ലപ്പെട്ടത്. കുട്ടിയുടെ അമ്മയുടെ സഹോദരി ഭർത്താവ് ഷാജഹാനാണ് കൊലപാതകം നടത്തിയത്. ഇയാള്‍ ഒളിവിലാണ്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണം. കുറച്ച് നാളുകളായി കുടുംബങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. പ്രതി കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. സംഘര്‍ഷത്തിനിടെ ആറ് വയസുകാരന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു. കുട്ടിയുടെ മാതാവിനും മുത്തശ്ശിയ്ക്കും സഹോദരനും മര്‍ദ്ദനമേറ്റു. ഒളിവിലുള്ള ഷാജഹാനായി പൊലീസ് തിരച്ചില്‍ തുടങ്ങി.
Read More »