News
-
ആലപ്പുഴയിൽ ഒരു കുടുംബത്തിലെ മൂന്നു പേർ വീട്ടിൽ മരിച്ച നിലയില്‍
ആലപ്പുഴ : ആലപ്പുഴ കോര്‍ത്തുശ്ശേരിയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ മരിച്ച നിലയില്‍ കണ്ടെത്തി.ആനി രഞ്ജിത്ത് (60), മക്കളായ ലെനിന്‍ (35) സുനില്‍ (32) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.മത്സ്യത്തൊഴിലാളികളാണ് ഇവർ. മരാരിക്കുളം തെക്ക് പഞ്ചായത്തിലെ തീരപ്രദേശത്താണ് ഇവരുടെ വീട്. ആനിയെ തൂങ്ങിമരിച്ച നിലയിലും മക്കളെ മുറിക്കുള്ളില്‍ നിലത്ത് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് മണ്ണഞ്ചേരി പോലീസ് സ്ഥലത്ത് എത്തി വീട് തുറന്ന് മരണം സ്ഥിരീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
Read More » -
പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തി: സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
പത്തനംതിട്ട : തിരുവല്ലയില്‍ പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ച് നഗ്നചിത്രം പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. തിരുവല്ല കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സജിമോൻ, ഡിവൈഎഫ്ഐ നേതാവ് നാസർ എന്നിവരാണ് പ്രധാന പ്രതികൾ. സിപിഎം മുൻ വനിതാ നേതാവാണ് പരാതിക്കാരി. കാറിൽ വിളിച്ചുകയറ്റി ശീതളപാനീയത്തിൽ ലഹരിമരുന്ന് ചേർത്ത് നൽകി മയക്കി പീഡിപ്പിച്ചുവെന്നാണ് പരാതി. നഗ്നചിത്രം പ്രചരിപ്പിച്ചതിന് ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റിയംഗം ആര്‍ മനു, തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും ഉള്‍പ്പെടെ 10 പേര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. സിപിഎം മുന്‍ വനിതാ നേതാവിന്റെ പരാതിയിലാണ് കേസ്. തിരുവല്ല പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. പീഡനം, നഗ്നദൃശ്യം പകര്‍ത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടല്‍ എന്നീ വകുപ്പുകളാണ് സജിക്കും, നാസറിനുമെതിരേ ചുമത്തിയിരിക്കുന്നത് 2021 മെയ് മാസത്തിലാണ് പരാതിക്ക് അടിസ്ഥാനമായ സംഭവമുണ്ടായത്. കാറില്‍ കയറ്റിയ ശേഷം മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കി ലൈംഗികമായി ഉപദ്രവിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് പരാതി. സോഷ്യല്‍ മീഡിയയില്‍ അടക്കം ചിത്രങ്ങള്‍ പ്രചരിപ്പിച്ചു. സംഭവത്തിന് പിന്നാലെ യുവതിയോട് പ്രതികള്‍ പണം ആവശ്യപ്പെട്ട് നിരന്തരം ബന്ധപ്പെട്ടു. തുടര്‍ന്നാണ് വീട്ടമ്മ പരാതി നല്‍കിയത്. സിപിഎം നേതാക്കള്‍ക്കെതിരേ തുടക്കത്തില്‍ കേസെടുക്കാന്‍ പോലിസ് തയ്യാറായില്ലെന്ന് പരാതിയുണ്ട്. പത്തനംതിട്ട എസ്പിക്ക് നല്‍കിയ പരാതി തിരുവല്ല ഡിവൈഎസ്പിക്ക് കൈമാറിയ ശേഷമാണ് നടപടിയുണ്ടായത്. എന്നാൽ വനിതാ നേതാവിന്റെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് തിരുവല്ല പോലീസ് വ്യക്തമാക്കി.
Read More » -
തൃശൂരിൽ 52 പേർക്ക് നോറോ വൈറസ്
തൃശൂര്‍ : തൃശൂരിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിലെ 52 വിദ്യാര്‍ത്ഥിനികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ കുടിവെള്ളത്തില്‍ നിന്ന് വൈറസ് പകര്‍ന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് വിദ്യാര്‍ഥികളുടെ ആരോഗ്യനില തൃപ്തികരമാണ്. ദിവസങ്ങള്‍ക്കു മുമ്പ് ഹോസ്റ്റലിലെ ഒരു വിദ്യാര്‍ഥിക്ക് രോഗലക്ഷണങ്ങളുണ്ടായതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് മറ്റു വിദ്യാര്‍ഥികളിലും രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് വൈറോളജി ലാബിലേക്ക് സാമ്പിള്‍ പരിശോധനക്ക് അയച്ചത്. വയറിളക്കം, വയറുവേദന, ഛര്‍ദി, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗലക്ഷണങ്ങള്‍. ആരോഗ്യമുള്ളവരെ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികള്‍, പ്രായമായവര്‍, മറ്റ് അനുബന്ധ രോഗങ്ങളുള്ളവര്‍ എന്നിവരെ ബാധിച്ചാല്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് രോഗം പകരുന്നത്. രോഗബാധയുള്ള വ്യക്തികളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പടരും.
Read More » -
പാമ്പാടിയില്‍ നിന്നും കാണാതായ പെൺകുട്ടികളെ കണ്ടെത്തി
കോട്ടയം : പാമ്പാടിയില്‍ നിന്നും കാണാതായ പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികളെ തമ്പാനൂരിലെ ലോഡ്ജില്‍ നിന്നും കണ്ടെത്തി. പെണ്‍കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് ചെറുപ്പക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്തയാളാണ്. സഹോദരിമാരായ പെണ്‍കുട്ടികളെ കണ്ടെത്താന്‍ സമൂഹമാദ്ധ്യമങ്ങളിലടക്കം പ്രചരണമുണ്ടായിരുന്നു. പൊലീസിന്റെ മികച്ച പ്രവര്‍ത്തനമാണ് ബംഗളൂരുവിലേക്ക് കടക്കാന്‍ പദ്ധതിയിട്ട ഇവരെ തിരുവനന്തപുരത്ത് വച്ച് പിടികൂടാന്‍ സാധിച്ചത്. വെള്ളിയാഴ്ച വൈകിട്ടാണ് പെണ്‍കുട്ടികളെ കാണാനില്ലെന്ന പരാതി ലഭിച്ചത്. ഇതിന് പിന്നാലെ യുവാവിനെ കാണാനില്ലെന്ന പരാതിയും ലഭിച്ചു. സിസിടിവി പരിശോധിച്ചു കൊണ്ടാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.
Read More » -
പ്ലസ് വണ്‍ പരീക്ഷാ ഫലം ഇന്നറിയാം
തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍, ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. പതിനൊന്ന് മണിയോടെ ഹയര്‍സെക്കണ്ടറി വകുപ്പിന്‍റെ വെബ്സൈറ്റിലൂടെ ഫലം അറിയാം. പരീക്ഷ നടന്ന് ഒരു മാസത്തിനുള്ളിലാണ് ഫലം വരുന്നത്.
Read More » -
മഴയത്തുള്ള റോഡ് പണി; സാധ്യതകൾ പരിശോധിക്കും: മന്ത്രി
തിരുവനന്തപുരം : റോഡുകളിലെ ശോച്യാവസ്ഥയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയ കൊച്ചിയിലെ റോഡുകളില്‍ ഒന്നുമാത്രമാണ് പൊതുമരാമത്ത് വകുപ്പിന്റേതെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. കേരളത്തിലെ ഏറ്റവും ഗതാഗതമുള്ള റോഡുകള്‍ പൊതുമരാമത്ത് വകുപ്പിന്റെ കീഴിലാണെങ്കിലും ഭൂരിഭാഗം റോഡുകളും വകുപ്പിന് കീഴിലല്ല. കഴിഞ്ഞ ദിവസം കോടതിയില്‍ പരാമര്‍ശിച്ച റോഡുകളില്‍ ഒന്നിന്റെ മാത്രം നിയന്ത്രണമാണ് വകുപ്പിന് കീഴിലുള്ളത്. അധികമായി മഴപെയ്യുന്ന രാജ്യങ്ങളില്‍ എങ്ങനെയാണ് റോഡ് നിര്‍മ്മിക്കുന്നതെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് ഉന്നതതലയോഗം വിളിക്കാന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. റോഡുകള്‍ പൊട്ടി പൊളിഞ്ഞ് കിടക്കുന്നതില്‍ ജലഅതോറിറ്റിയെ മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. കുടിവെള്ള പദ്ധതിക്ക് വേണ്ടി പൊളിക്കുന്ന റോഡുകള്‍ പൂര്‍വസ്ഥിതിയിലാക്കുന്നില്ല. ടാര്‍ ചെയ്ത റോഡുകള്‍ ജനങ്ങളുടെ ആവശ്യമെന്ന നിലയില്‍ കുടിവെള്ള പദ്ധതിക്കായി കുഴിക്കുന്നത് തെറ്റാണ്. ഇത്തരം റോഡുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇക്കാര്യം ജലസേചന വകുപ്പിന്റെയും മുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മഴക്കാലത്തെ അതിജീവിക്കാന്‍ കഴിയുന്ന മികച്ച റോഡുകള്‍ നിര്‍മ്മിക്കാനാവില്ലെങ്കില്‍ എന്‍ജിനീയര്‍മാര്‍ രാജിവെയ്ക്കുകയാണ് വേണ്ടതെന്നാണ് ഹൈക്കോടതി ഇന്നലെ വിമര്‍ശിച്ചത്. റോഡുകള്‍ തകര്‍ന്ന കുറ്റത്തിന് ഇവരെ ഉത്തരവാദികളാക്കണമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കൊച്ചി നഗരത്തിലും പരിസരങ്ങളിലുമുള്ള റോഡുകള്‍ ടാര്‍ ചെയ്ത് ആറുമാസത്തിനകം തകര്‍ന്നെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് പരിഗണിക്കവേയാണ് സിംഗിള്‍ ബഞ്ചിന്റെ രൂക്ഷവിമര്‍ശനം.
Read More » -
മോഫിയയുടെ ആത്മഹത്യ: സിഐയ്ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്
കൊച്ചി : മോഫിയ പര്‍വീണ്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ കേസെടുക്കുന്നതില്‍ സിഐ സുധീറിന് ഗുരുതര വീഴ്ച പറ്റിയെന്ന് ഡിഐജിയുടെ റിപ്പോര്‍ട്ട്. ഒക്ടോബര്‍ 29 ന് പരാതി ഡിവൈഎസ്പി സിഐയ്ക്ക് കൈമാറിയിരുന്നു. എന്നാല്‍ സിഐ തുടര്‍ നടപടികള്‍ എടുത്തില്ല. കേസെടുക്കാതെ 25 ദിവസമാണ് പൊലീസ് നടപടി വൈകിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടി ആത്മഹത്യ ചെയ്ത ദിവസം മാത്രമാണ് കേസ് എടുത്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സിഐ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്. സിഐയുടെ മുറിയില്‍ വെച്ച് പെണ്‍കുട്ടി ഭര്‍ത്താവിനെ അടിച്ചു. തുടര്‍ന്നുണ്ടായ ബഹളം നിയന്ത്രിക്കുന്നതില്‍ സിഐ അവസരോചിതമായി ഇടപെട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഡിഐജി നേരിട്ടാണ് അന്വേഷണം നടത്തിയത്.
Read More » -
മോഫിയയുടെ ആത്മഹത്യ: കോൺഗ്രസ്സിന്റെ എസ്‍പി ഓഫീസ് മാർച്ചിൽ സംഘർഷം
ആലുവ : നിയമവിദ്യാര്‍ത്ഥി മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തിൽ സിഐ സുധീര്‍ കുമാറിനെ സസ്പെൻഡ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം ശക്തം. ആലുവ എസ്‍പി ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന് നേരെ കല്ലേറുണ്ടായി. ബാരിക്കേഡ് തള്ളിമാറ്റാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. പ്രവർത്തകർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം തുടരുകയാണ്. കേസില്‍ ആരോപണ വിധേയനായ ആലുവ വെസ്റ്റ് മുന്‍ സിഐ സുധീര്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്ത് കേസെടുക്കുന്നത് വരെ സമരം തുടരുമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു. ഇന്നലെ പകലാണ് പൊലീസ് സ്റ്റേഷന്‍ ഉപരോധം തുടങ്ങിയത്. ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്, എംപി ബെന്നി ബെഹന്നാന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമരം.
Read More » -
മോഫിയയുടെ ആത്മഹത്യ: പ്രതികൾ റിമാൻഡിൽ
കൊച്ചി : മോഫിയ പര്‍വീണിന്റെ ആത്മഹത്യയില്‍ പ്രതികൾ റിമാൻഡിൽ. മോഫിയയുടെ ഭര്‍ത്താവ് മുഹമ്മദ് സുഹൈൽ സുഹൈലിന്റെ അച്ഛന്‍ യൂസഫ്, അമ്മ റുഖിയ എന്നിവരെയാണ് ആലുവ കോടതി റിമാന്‍ഡ് ചെയ്തത്. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന പോലീസിന്റെ അപേക്ഷ ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം, ആത്മഹത്യ പ്രേരണ തുടങ്ങി ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് പ്രതികളെ അറസ്റ്റു ചെയ്തിരിക്കുന്നത്. ഇന്നലെ രാവിലെയാണ് ബന്ധു വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്.
Read More » -
വസ്ത്രം മാറുന്ന ദൃശ്യങ്ങള്‍ വാട്സാപ് ഗ്രൂപ്പിലിട്ടു: കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം : വസ്ത്രം മാറുന്നതിന്റെ ദൃശ്യങ്ങള്‍ സ്വയം ചിത്രീകരിച്ച് വാട്സാപ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത കെഎസ്‌ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്‍ഷന്‍.കെഎസ്‌ആര്‍ടിസി ആറ്റിങ്ങല്‍ ഡിപ്പോയിലെ ഡ്രൈവര്‍ എം.സാബുവിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സാബു വീട്ടില്‍വെച്ച് അടിവസ്ത്രം ധരിക്കുന്നത് ചിത്രീകരിച്ച വീഡിയോ ദൃശ്യങ്ങള്‍ 35 വനിതാജീവനക്കാരടങ്ങുന്ന അംഗീകൃത സംഘടനയുടെ വാട്സാപ് ഗ്രൂപ്പില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. പല ജീവനക്കാരുടെയും മക്കള്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുപയോഗിക്കുന്ന ഫോണില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചത് കുടുംബങ്ങളില്‍ അവമതിപ്പുണ്ടാകുന്നതിനിടയാക്കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ നെടുമങ്ങാട് ഇന്‍സ്‌പെക്ടര്‍ ബി.ഗിരീഷ് സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇത് പ്രകാരമാണ് നടപടി സ്വീകരിച്ചത്. ഡ്രൈവറുടെ പ്രവൃത്തി അച്ചടക്കലംഘനവും ഗുരുതരമായ സ്വഭാവദൂഷ്യവുമാണെന്ന് ഗവ. അഡീഷണല്‍ സെക്രട്ടറി മുഹമ്മദ് അന്‍സാരിയുടെ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഇയാള്‍ വര്‍ക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ജോലിചെയ്യുകയാണ്.
Read More »