News
സിസ്റ്റർ ലൂസി കളപ്പുരയെ കൈവിട്ട് വത്തിക്കാൻ
വയനാട്: സിസ്റ്റർ ലൂസി കളപ്പുര നൽകിയ രണ്ടാമത്തെ അപ്പീലും തള്ളി വത്തിക്കാൻ. മഠത്തിൽ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ തന്റെ ഭാഗം കേൾക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് സിസ്റ്റർ ലൂസി കളപ്പുര നൽകിയ രണ്ടാമത്തെ അപ്പീലാണ് വത്തിക്കാൻ തള്ളിയത്. അപ്പീൽ തള്ളിക്കൊണ്ടുളള മറുപടി സിസ്റ്റർക്ക് ലഭിച്ചു.
അതേസമയം, സിസ്റ്ററെ അവർ താമസിക്കുന്ന മഠത്തിൽ നിന്ന് പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുൻസിഫ് കോടതിയിൽ നൽകിയ കേസ് നിലനിൽക്കുന്നുണ്ട്. അതിനാൽ കേസ് തീർപ്പാകുന്നത് വരെ സിസ്റ്റർക്ക് മഠത്തിൽ നിന്നിറങ്ങേണ്ട സാഹചര്യമുണ്ടാകില്ല.
കന്യാസ്ത്രീയെ പീഢിപ്പിച്ച ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കർശന നിലപാടുകൾ എടുക്കുകയും പീഡനത്തിനിരയായ കന്യാസ്ത്രീയ്ക്ക് പിന്തുണ നൽകുകയും ചെയ്തതോടെയാണ് സിസ്റ്റർ ലൂസിക്കെതിരെ സഭ നീങ്ങിത്തുടങ്ങിയത്. അതിനെ തുടർന്ന് പല കാരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് സിസ്റ്ററെ സഭയിൽ നിന്ന് പുറത്താക്കുകയായിരുന്നു. അതിനെതിരെയാണ് സിസ്റ്റർ ആദ്യം എഫ്സസിസി അധികൃതർക്കും പിന്നീട് വത്തിക്കാനിലേക്കും അപ്പീൽ നൽകിയത്.