News
സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടും: കളക്ടർ
കാസര്‍കോട് : സർക്കാർ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ നടപടികള്‍ കടുപ്പിച്ച് കാസർകോട് ജില്ലാ ഭരണകൂടം. നേരത്തെ നിർദ്ദേശങ്ങൾ ലംഘിച്ച രണ്ടു പ്രവാസികളുടെ പാസ്പോര്‍ട്ട് കണ്ടുകെട്ടുമെന്ന് ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു പറഞ്ഞു. രണ്ടു പേരും ഇനി ഗൾഫ് കാണില്ലെന്നും കളക്ടർ പറഞ്ഞു. വിലക്ക് ലംഘിക്കുന്നവരെ കർശനമായി കൈകാര്യം ചെയ്യേണ്ടി വരുമെന്നും ഇനി അഭ്യർഥനകൾ ഉണ്ടാകില്ലെന്നും കലക്ടർ ആവർത്തിച്ചു.
അവശ്യസാധനങ്ങൾ ലഭിക്കാൻ മുഴുവൻ കടകളും നിർബന്ധമായി തുറക്കണമെന്ന് അറിയിപ്പ് നൽകിയിട്ടുണ്ട്. ജില്ലയിൽ ഒരു തരത്തിലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ല. രാവിലെ 11 മുതൽ വൈകിട്ട് 5 വരെ കടകൾ തുറക്കണം. മല്‍സ്യ, മാംസം വില്പന അനുവദിക്കുമെന്നും ആളുകൂടിയാല്‍ അടപ്പിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ബേക്കറികൾ തുറക്കണം. എന്നാൽ ചായ, കാപ്പി, ജ്യൂസ് തുടങ്ങിയ പാനീയങ്ങള്‍ വില്‍ക്കരുത്.
നിബന്ധനകള്‍ കര്‍ശനമായി നടപ്പാക്കാനായി കാസര്‍കോട്ടെ 10 പ്രധാന പൊലീസ് സ്റ്റേഷനുകളുടെ ചുമതല ഡിവൈഎസ്പിമാർക്ക് നല്‍കിയെന്ന് ജില്ലാ പൊലീസ് മേധാവി പി.എസ് സാബു പറഞ്ഞു. നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കുമെന്നും അവശ്യ സാധനങ്ങളും മരുന്നുകളും മറ്റും വാങ്ങാൻ മാത്രമേ പുറത്തിറങ്ങാവൂ എന്നും അദ്ദേഹം പറഞ്ഞു.